Pages

Sunday, November 28, 2010

വീട്‌ മൊഴി

തെങ്ങും കവുങ്ങും വാഴക്കൂട്ടവും നിറഞ്ഞ വിശാലമായ പറമ്പിലിരിക്കുന്ന വീടായിരുന്നു. ഓടുകൊണ്ടുള്ള മേല്‍ക്കൂര. തേക്കുകൊണ്ടുള്ള വാതിലുകള്‍. മൂന്നുനാല്‌ മുറികള്‍. ശുദ്ധമായ വായു. ഓഫീസിലെ പ്യൂണ്‍ അഹമ്മദാണ്‌ അവര്‍ക്കാ വീട്‌ കാട്ടിക്കൊടുത്തത്‌. അവരെന്നാല്‍, അയാളും സുഗുണനും. പുതുതായി അവിടേക്കു നിയമനം ലഭിച്ചു വന്ന രണ്ട്‌ ക്ലാര്‍ക്കുമാരായിരുന്നു അവര്‍.
അധികം വാഹനങ്ങളോ ജനപ്പെരുപ്പമോ ഇല്ലാത്ത കുഗ്രാമമായിരുന്നു അത്‌. അന്നാട്ടുകാരല്ലാത്തവര്‍ വളരെ വിരളം. അന്യനാട്ടുകാരായവര്‍ മൂട്ടകള്‍ പതുങ്ങിയിരിക്കുന്ന ഓഫീസിലെ മേശപ്പുറത്ത്‌ ഉറങ്ങാന്‍ കിടക്കും. ട്രാന്‍സ്‌ഫര്‍ ലഭിച്ചതായി ദിവസവും സ്വപ്‌നം കാണും.
രണ്ടു മുറികളുള്ള ഓഫീസിലെ മേശകള്‍ ഒന്നിലും ഒഴിവില്ലാത്തകാലത്താണ്‌ അവരവിടെ എത്തുന്നത്‌. വാടകവീടിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയതങ്ങനെയാണ്‌. സ്ഥലവാസിയായ അഹമ്മദ്‌ സഹായിയായി. `ചുളുവിന്‌ ഒപ്പിച്ചു തരാം സാറേ. അഡ്വാന്‍സ്‌ ഒന്നും കൊടുക്കേണ്ട. നമ്മടെ ഒരാളാ വീടിന്റേം പറമ്പിന്റേം നോട്ടോം കാര്യോം. അതോണ്ടാ.' പിന്നെ ശബ്‌ദം കുറച്ച്‌ അഹമ്മദ്‌ മന്ത്രിച്ചു. `അഹമ്മദ്‌ കളിപ്പിച്ചൂന്ന്‌ പറയരുതെന്ന്‌ കരുതി പറയാണ്‌. ചെറിയ കുഴപ്പമുള്ള വീടാണ്‌. ഒരുവീട്ടിലൊള്ള നാലു പേര്‌ ആത്മഹത്യ ചെയ്‌തതാ. അച്ഛനും അമ്മയും രണ്ടു ചെറിയ പിള്ളാരും. അയാള്‌ നാട്ടീന്നെങ്കാണ്ടോ ഓടിപ്പിടിച്ച്‌ ജോലീം അന്വേഷിച്ച്‌ വന്നതാ. കൊല്ലം ഒന്നു രണ്ടായി... അന്നുമൊതല്‌ പിന്നെ അടച്ചിട്ടിരിക്കാണ്‌. ഒടമസ്ഥനുള്ളത്‌ തിരോന്തരത്താ...'
`ഒരാള്‌ മരിച്ചാപ്പിന്നെ ആ വീട്ടിലാരും താമസിക്കത്തില്ലേ അഹമ്മദേ?' അയാള്‍ കളിയാക്കി.
`അതോണ്ടല്ല സാറേ. ദുര്‍മരണമല്ലേ. വീട്ടീന്ന്‌ രാത്രീല്‌ ചെല ശബ്‌ദങ്ങളൊക്കെ കേക്കൂന്നാ അതുവഴി പോണോര്‌ പറയണത്‌.'
`സുഗുണാ നമുക്കപ്പൊ കമ്പനിയായി. പ്രേതങ്ങളോട്‌ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാമല്ലോ' അയാള്‍ പറഞ്ഞു.
നിരത്തില്‍നിന്നും കാല്‍ കിലോമീറ്റര്‍ കഴിഞ്ഞാല്‍ വീടായി. ചെങ്കല്ല്‌ വെട്ടിയുണ്ടാക്കിയ വഴിയാണ്‌. കുന്നിന്റെ പുറത്താണ്‌ വീടെങ്കിലും, ചെടികളതിനെ ഒളിച്ചുവച്ചു. കുന്നിന്റെ മറുപുറമിറങ്ങിയാല്‍ നീര്‍ച്ചാലായി. ഐസുപോലെ തണുത്ത വെള്ളം. അതില്‍ മുഖം നോക്കാം.
സുഭിക്ഷമായ ജീവിതം. ഇടയ്‌ക്കുവച്ച്‌ സുഗുണന്‍ സ്ഥലംമാറിപ്പോയിട്ടും അയാളവിടെത്തന്നെ കൂടി. മദ്യപിക്കണമെന്ന്‌ തോന്നുമ്പോള്‍, അഹമ്മദ്‌ കുപ്പിയും കപ്പയുമായെത്തി. നാട്ടില്‍നിന്നും വന്ന നിരവധി സുഹൃത്തുക്കള്‍ക്ക്‌ വീട്‌ ആതിഥ്യമരുളി. അരുവിയില്‍ കുളിച്ചും തണുപ്പില്‍ ലയിച്ചും അവര്‍ മടങ്ങിപ്പോയി. നാട്ടിലേക്ക്‌ നാലാം കൊല്ലം മടങ്ങുമ്പോള്‍, അയാള്‍ക്ക്‌ ആ വീടുപേക്ഷിക്കാന്‍ മനസ്സുവന്നില്ല.
വീടിപ്പൊ അതുപോലെ നില്‍ക്കുന്നു.
അയാള്‍ക്ക്‌ അതിശയം തോന്നി. താന്‍ പണ്ടു മുന്‍ചുവരില്‍ പതിപ്പിച്ച സിനിമാനടിയുടെ ചിത്രംപോലും അവിടെയുണ്ട്‌.
`സാറിന്‌ ഭാഗ്യോണ്ട്‌. കഴിഞ്ഞ ആഴ്‌ചയാ രണ്ടു പേരുണ്ടായിരുന്നവര്‌ പോയത്‌. എന്തോ ഗവേഷണത്തിന്‌ പഠിക്കാനോ മറ്റോ വന്ന പിള്ളാരാ.'
അഹമ്മദിനിപ്പോള്‍ കൂനലുണ്ട്‌. മുടി മുക്കാലും പോയിരിക്കുന്നു.
`പണ്ടത്തെ വാടകയൊന്നും അല്ല സാറേ. കുറച്ച്‌ പൈസ അഡ്വാന്‍സും കൊടുക്കണം.'
ആ വീടിനോടുള്ള മമത ഇപ്പോഴും അയാളില്‍ അസ്‌തമിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ ഇടയ്‌ക്ക്‌ കുറച്ചുനാള്‍ ഇവിടെ വന്ന്‌ താമസിക്കണമെന്നും ആഗ്രഹിച്ചിരുന്നതാണ്‌. വീടിനെപ്പറ്റി നിരവധി തവണ ഭാര്യയോട്‌ പറഞ്ഞിട്ടുമുണ്ട്‌. വാടകയും അഡ്വാന്‍സും അല്‍പം കൂടുതലാണെങ്കിലും താമസിക്കാന്‍ ഇതിലും നല്ലൊരിടമില്ലെന്ന്‌ അയാള്‍ വിശ്വസിച്ചു.
മക്കള്‍ രണ്ടാള്‍ക്കും റ്റി.സി. വാങ്ങി. മൂത്തവള്‍ക്ക്‌ പതിനഞ്ചു കിലോമീറ്റര്‍ ബസ്‌ യാത്രയുണ്ട്‌. ഇളയവള്‍ക്ക്‌ സ്‌കൂളിലേക്ക്‌ അഞ്ചു കിലോമീറ്ററും. മക്കള്‍ക്ക്‌ രണ്ടാള്‍ക്കും ഇവിടമത്ര പിടിച്ചമട്ടില്ല. അവരെ ഇവിടെ കൊണ്ടുവരികയല്ലാതെ മറ്റൊരു പോംവഴിയും കണ്ടില്ല.
രാത്രിയില്‍ പണ്ടത്തേതുപോലെ അയാള്‍ക്കിപ്പോള്‍ ഉറക്കം കിട്ടുന്നില്ല. മക്കളുടെ പഠിത്തം, വാടക, കെ.എസ്‌.എഫ്‌.ഇ.യിലെ ലോണ്‍, ഒരു റിക്കവറി - എന്നും രാത്രിയില്‍ മനസ്സ്‌ അലങ്കോലമായി കിടക്കും. രാത്രിയുടെ നിശബ്‌ദതയില്‍ ഇവയോരോന്നായി ഉള്ളിലേക്ക്‌ റൂട്ടുമാര്‍ച്ച്‌ നടത്തും. പിന്നെ ഉറക്കമില്ല. രാത്രിയില്‍ പുറത്തുകൂടി ആരൊക്കെയോ നടക്കുന്നതായി തോന്നാന്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസമായി. അടക്കിപ്പിടിച്ച്‌ സംസാരിക്കുന്നത്‌, കാതുകൂര്‍പ്പിച്ചാല്‍ കേള്‍ക്കാം. മയക്കത്തിനിടയിലെ ചില സ്വപ്‌നങ്ങളാണെന്നാണ്‌ ആദ്യം കരുതിയത്‌.
വീണ്ടും രാത്രി. ചില ശബ്‌ദങ്ങള്‍ അയാളെ പിടിച്ചുണര്‍ത്തി. ഭാര്യ സുഖനിദ്രയില്‍. മക്കള്‍ രണ്ടാളും അടുത്ത മുറിയില്‍ ഉറങ്ങുന്നു. തലയിണ കട്ടില്‍ കമ്പില്‍ വച്ച്‌ ചാരിയിരുന്ന്‌ ശ്രദ്ധിച്ചു. ഉവ്വ്‌. ആരോ അടക്കിപ്പിടിച്ച്‌ സംസാരിക്കുന്നുണ്ട്‌. സ്‌തീയുടെയും പുരുഷന്റെയും ഒച്ചയാണ്‌. അയാളത്‌ വ്യക്തമായി കേട്ടു.
`ആലോചിച്ചിട്ട്‌ തന്നാ കമലേ... മറ്റൊരു മാര്‍ഗ്ഗോം കാണുന്നില്ല.'
സ്‌ത്രീയിപ്പോള്‍ മൂക്കുചീറ്റുകയാണെന്ന്‌ തോന്നുന്നു. കയറുകട്ടിലുലയുന്ന കിരുകിരുപ്പ്‌.
`എനിക്ക്‌ പേടീണ്ടായിട്ടല്ല വിശ്വേട്ടാ. കുട്ടികളെ ഓര്‍ത്തിട്ടാ. നല്ലതൊന്നും അവര്‍ക്ക്‌ കൊടുക്കാന്‍പോലും പറ്റീട്ടില്ല...'
`ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ കമലേ... അവര്‍ക്കതു വിധിച്ചിട്ടില്ല.'
വിശ്വന്റെ ശബ്‌ദം നേര്‍ത്തിരുന്നു.
അയാള്‍ക്ക്‌ തലകറങ്ങും പോലെ തോന്നി. കണ്ണ്‌ ഇറുക്കെ അടച്ചു. ശബ്‌ദങ്ങള്‍ കൂടുതല്‍ തെളിവുറ്റതായി.
`നീയവരെ വിളിക്ക്‌.'
`എന്നിട്ട്‌.'
`നീ തന്നെ കൊടുക്ക്‌. ഊണ്‌ കഴിക്കുമ്പൊ തരാന്‍ മറന്നുപോയെന്ന്‌ പറ.'
സ്‌ത്രീയിപ്പോള്‍ വാ പൊത്തി.
`എനിക്ക്‌ വയ്യ വിശ്വേട്ടാ... വയ്യ... എന്റെ കുഞ്ഞുങ്ങള്‌ ഇന്നലേം കൂടി പറഞ്ഞതാ പായസം വേണോന്ന്‌. എന്നിട്ടതില്‌...' കരച്ചില്‍ ഉച്ചത്തിലായി.
`ഞാനവരെ വിളിക്കട്ടെ.'
`ഒരൂസം കൂടി... നാളെ... നാളെ... ഞാന്‍ കൊടുത്തോളാം. എനിക്കവരെ കണ്ടിട്ടു മതിയായിട്ടില്ല...'
പുരുഷനൊന്നും മിണ്ടുന്നില്ല.
സ്‌ത്രീ കരച്ചില്‍ നിറുത്തുന്നുമില്ല.
അയാള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു. ഭാര്യയെ വിളിച്ചുണര്‍ത്തി. അവള്‍ അമ്പരപ്പോടെ എണീറ്റു. `നീ വല്ല ശബ്‌ദവും കേള്‍ക്കുന്നുണ്ടോ? ആരോ കരയും പോലെ.'
`ഏയ്‌ ഞാനൊന്നും കേള്‍ക്കുന്നില്ല. നിങ്ങള്‌ വല്ല സ്വപ്‌നോം കണ്ടതാവും' അലസമായിപ്പറഞ്ഞ്‌ അവള്‍ മുഖത്തേക്ക്‌ മൂടി.
അയാള്‍ പിന്നെ ഉറങ്ങിയിട്ടില്ല.
പുലര്‍ച്ചെ അഹമ്മദിനെ കണ്ടു.
`അഹമ്മദേ... എനിക്ക്‌ മറ്റേതെങ്കിലുമൊരു വീട്‌ വേണം. ഇന്നു തന്നെ...'
അഹമ്മദ്‌ അയാളെ അല്‍ഭുതത്തോടെയും കൗതുകത്തോടെയും നോക്കി

2 comments:

കുഞ്ചുമ്മാന്‍ said...

ഇതു എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...

JK said...

നന്നായിരിക്കുന്നു..