Pages

Monday, August 20, 2007

ഇറച്ചിക്കോഴി

ഇറച്ചിക്കോഴിക്കച്ചവടക്കാരന്റെ വീട്ടിലെ വളര്‍ത്തുകോഴി ഇറച്ചിക്കോഴി കൂട്ടിനകത്തേക്ക്‌ എത്തിനോക്കി. തടിച്ചു വെളുത്ത മുട്ടന്‍ കോഴികള്‍. തന്നെത്തന്നെ നോക്കിനിന്ന ഇറച്ചിക്കോഴിയോട്‌ വളര്‍ത്തുകോഴി പരിഭവം പറഞ്ഞു.എനിക്ക്‌ വല്ലോം കിട്ടണോങ്കി വീട്ടമ്മ കനിയണം. ഇല്ലെങ്കി പറമ്പിലെ പുഴൂനേം പാറ്റേനേം പിടിക്കണം. നിങ്ങക്കിവിടെ കുശാല്‌ തന്നെ. ചുമ്മാതല്ല വെളുത്ത്‌ തടിച്ചിരിക്കുന്നത്‌. നൂറുകിലോ ഇറച്ചിക്കുള്ള ഓഡര്‍ രാവിലെ കിട്ടിയതു മുതല്‍ ഇറച്ചിക്കോഴി ജലപാനം കഴിച്ചിട്ടില്ല. പേടികൊണ്ട്‌ അതിന്റെ തൂവലുകള്‍ കൊഴിഞ്ഞു. അതിലൊന്ന്‌ സമ്മാനിച്ച്‌ ഇറച്ചിക്കോഴി പറഞ്ഞു: എന്റെ ഓര്‍മ്മയ്‌ക്ക്‌.പെട്ടെന്ന്‌ കച്ചവടക്കാരന്‍ അകത്തു വന്നു. വ്യസനപ്പെട്ടിരിക്കുന്ന കോഴിയെ തൂക്കിയെടുക്കുമ്പോള്‍ അത്‌ കരയാന്‍ പാടുപെട്ടു. ത്രാസിന്റെ കനിവില്‍, ഇറച്ചിക്കോഴി വീണ്ടും കൂട്ടിനകത്ത്‌ വന്നു. 'നീയെന്തിനാ നിലവിളിച്ചത്‌?''ദിവാസ്വപ്‌നം കണ്ടതാ' - ഇറച്ചിക്കോഴി പറഞ്ഞൊപ്പിച്ചു. അതിന്റെ വിറയല്‍ അടങ്ങിയിരുന്നില്ല. ' ഓ, എനിക്കും ദിവാസ്വപ്‌നം കാണാന്‍ വലിയ ഇഷ്ടവാ. ഈയിടെയൊന്നും പക്ഷെ കാണാറേയില്ല. നിന്റെയൊരു ഭാഗ്യമേ!' വളര്‍ത്തുകോഴി പോകുന്ന പോക്കില്‍ ഇറച്ചിക്കോഴിയുടെ സമ്മാനത്തൂവലിനെ പുച്ഛത്തോടെ വലിച്ചെറിഞ്ഞു കളഞ്ഞു.

നാടകമേ ഉലകം

പത്താം ക്‌ളാസ്‌ തോറ്റപ്പോള്‍ കൊത്തപ്പണിക്ക്‌ പോയി. മേലനങ്ങി പണിയണം. മേശിരിയൊരു മൊരടന്‍.
വെറുത്ത്‌, ആയാസരഹിതമായ ജോലിയിലേയ്‌ക്ക്‌ ചുവടുമാറ്റി. നിയന്ത്രിക്കാനാരുമില്ല. പക്ഷെ, ഉറക്കമൊഴിയണം. പോലീസിന്റെ കയ്യിപ്പെട്ടാ നരകം. പിടിക്കുമെന്നായപ്പോ നാടുവിട്ടു.
വര്‍ഷങ്ങള്‍ താടിയെയും മുടിയെയും നീട്ടി വെളുപ്പിച്ചു. കാഷായവേഷം കെട്ടി തിരികെ വന്നു. തല്ലാനോടിച്ച നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ഇരിപ്പിടം സജ്ജമാക്കി. ഇപ്പൊ സുഖവഴി. ദര്‍ശനം നല്‍കാന്‍ കൂടി സമയമില്ല.
പിടിക്കാന്‍ ഓടിച്ചൊരു ഏമാന്നാണ്‌ ക്യൂവിന്റെ ഇടയ്‌ക്ക്‌ വെയിലത്ത്‌ നിന്ന്‌ ഞെരിവട്ടം കൊള്ളുന്നത്‌. രാവിലെയുള്ള നില്‍പ്പാണേ, അയാള്‍ക്ക്‌ തൊട്ടുമുമ്പ്‌ ദര്‍ശനം നിര്‍ത്തിവച്ചു. ബാക്കിയുള്ളവര്‍ക്കിനി അടുത്ത ദിവസം.
ഇത്തരം ചെറിയ പ്രതികാരങ്ങളില്ലെങ്കില്‍ പിന്നെന്ത്‌ ആത്മീയ ജീവിത സുഖം?.

ഫ്‌ളാഷ്‌


തന്റെ മരണവാര്‍ത്ത സ്വന്തം ചാനലില്‍ മിന്നമറയുന്നതു കണ്ട്‌ എം. ഡി. ഞെട്ടി. ശവസംസ്‌കാരം രാവിലെ 11 നെന്നു കൂടി പഹയന്മാര്‍ തീരുമാനിച്ചു കഴിഞ്ഞു. ചാനലിന്റെ ചീഫ്‌ ലൈവായി ചര്‍ച്ചിക്കുന്നതിന്‌ താഴെയാണീ പരാക്രമം. ലൈവൊടുങ്ങി. ഉടന്‍ ചീഫിനെ വിളിച്ച്‌ രണ്ട്‌ പച്ചത്തെറിയങ്ങ്‌ അടത്തിട്ടു. നിനക്കെന്താടാ ഞാന്‍ ചത്തുകാണാനിത്ര താല്‍പര്യം?. നിനക്കൊന്ന്‌ അന്വേഷിക്കാന്‍ മേലായിരുന്നോ, ഫ്‌ളാഷടിച്ച്‌ വിടണേന്ന്‌ മുമ്പ്‌?. ദേ, ഇത്‌ കണ്ടിട്ട്‌ ബാക്കിയുള്ളോന്മാരും എഴുതിക്കാണിച്ചു തുടങ്ങി - ഞാന്‍ ചത്തു മണ്ണടഞ്ഞെന്ന്‌.
ചാനല്‍ ചീഫ്‌ കാര്യം വിശദീകരിച്ചു:സാറ്‌ നമ്മുടെ ചാനലിന്റേ എം.ഡി.യാണെന്ന്‌ ഓര്‍ക്കണം. മറ്റേവനെങ്കിലും ഈ വാര്‍ത്ത ഫ്‌ളാഷാക്കിയെന്ന്‌ വച്ചോ; സാറ്‌ തട്ടിപ്പോയിരുന്നെങ്കില്‍ ചാനലിന്റെ ചീഫ്‌ എന്നു പറഞ്ഞ്‌ ഞാന്‍ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ?. അതല്ലേ ആക്‌സിഡന്റെന്ന്‌ കേട്ടയുടന്‍ നമ്മളെടുത്തങ്ങ്‌ വീശിയത്‌. ഇനീപ്പം മരിച്ചില്ലാന്നും പറഞ്ഞൊരു ഫ്‌ളാഷ്ടിക്കാം. എങ്ങനെയുണ്ടെന്റെ പ്രൊഫഷണലിസം?.
താനാണ്‌ അപരാധം ചെയ്‌തതെന്ന്‌ ബോധ്യമായതോടെ എം. ഡി. മനസ്സിലൊരു സോറി പറഞ്ഞ്‌, ഒടിഞ്ഞ കൈ കൊണ്ട്‌ ഫോണ്‍ കട്ട്‌ ചെയ്‌തു.