Pages

Sunday, November 28, 2010

വീട്‌ മൊഴി

തെങ്ങും കവുങ്ങും വാഴക്കൂട്ടവും നിറഞ്ഞ വിശാലമായ പറമ്പിലിരിക്കുന്ന വീടായിരുന്നു. ഓടുകൊണ്ടുള്ള മേല്‍ക്കൂര. തേക്കുകൊണ്ടുള്ള വാതിലുകള്‍. മൂന്നുനാല്‌ മുറികള്‍. ശുദ്ധമായ വായു. ഓഫീസിലെ പ്യൂണ്‍ അഹമ്മദാണ്‌ അവര്‍ക്കാ വീട്‌ കാട്ടിക്കൊടുത്തത്‌. അവരെന്നാല്‍, അയാളും സുഗുണനും. പുതുതായി അവിടേക്കു നിയമനം ലഭിച്ചു വന്ന രണ്ട്‌ ക്ലാര്‍ക്കുമാരായിരുന്നു അവര്‍.
അധികം വാഹനങ്ങളോ ജനപ്പെരുപ്പമോ ഇല്ലാത്ത കുഗ്രാമമായിരുന്നു അത്‌. അന്നാട്ടുകാരല്ലാത്തവര്‍ വളരെ വിരളം. അന്യനാട്ടുകാരായവര്‍ മൂട്ടകള്‍ പതുങ്ങിയിരിക്കുന്ന ഓഫീസിലെ മേശപ്പുറത്ത്‌ ഉറങ്ങാന്‍ കിടക്കും. ട്രാന്‍സ്‌ഫര്‍ ലഭിച്ചതായി ദിവസവും സ്വപ്‌നം കാണും.
രണ്ടു മുറികളുള്ള ഓഫീസിലെ മേശകള്‍ ഒന്നിലും ഒഴിവില്ലാത്തകാലത്താണ്‌ അവരവിടെ എത്തുന്നത്‌. വാടകവീടിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയതങ്ങനെയാണ്‌. സ്ഥലവാസിയായ അഹമ്മദ്‌ സഹായിയായി. `ചുളുവിന്‌ ഒപ്പിച്ചു തരാം സാറേ. അഡ്വാന്‍സ്‌ ഒന്നും കൊടുക്കേണ്ട. നമ്മടെ ഒരാളാ വീടിന്റേം പറമ്പിന്റേം നോട്ടോം കാര്യോം. അതോണ്ടാ.' പിന്നെ ശബ്‌ദം കുറച്ച്‌ അഹമ്മദ്‌ മന്ത്രിച്ചു. `അഹമ്മദ്‌ കളിപ്പിച്ചൂന്ന്‌ പറയരുതെന്ന്‌ കരുതി പറയാണ്‌. ചെറിയ കുഴപ്പമുള്ള വീടാണ്‌. ഒരുവീട്ടിലൊള്ള നാലു പേര്‌ ആത്മഹത്യ ചെയ്‌തതാ. അച്ഛനും അമ്മയും രണ്ടു ചെറിയ പിള്ളാരും. അയാള്‌ നാട്ടീന്നെങ്കാണ്ടോ ഓടിപ്പിടിച്ച്‌ ജോലീം അന്വേഷിച്ച്‌ വന്നതാ. കൊല്ലം ഒന്നു രണ്ടായി... അന്നുമൊതല്‌ പിന്നെ അടച്ചിട്ടിരിക്കാണ്‌. ഒടമസ്ഥനുള്ളത്‌ തിരോന്തരത്താ...'
`ഒരാള്‌ മരിച്ചാപ്പിന്നെ ആ വീട്ടിലാരും താമസിക്കത്തില്ലേ അഹമ്മദേ?' അയാള്‍ കളിയാക്കി.
`അതോണ്ടല്ല സാറേ. ദുര്‍മരണമല്ലേ. വീട്ടീന്ന്‌ രാത്രീല്‌ ചെല ശബ്‌ദങ്ങളൊക്കെ കേക്കൂന്നാ അതുവഴി പോണോര്‌ പറയണത്‌.'
`സുഗുണാ നമുക്കപ്പൊ കമ്പനിയായി. പ്രേതങ്ങളോട്‌ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാമല്ലോ' അയാള്‍ പറഞ്ഞു.
നിരത്തില്‍നിന്നും കാല്‍ കിലോമീറ്റര്‍ കഴിഞ്ഞാല്‍ വീടായി. ചെങ്കല്ല്‌ വെട്ടിയുണ്ടാക്കിയ വഴിയാണ്‌. കുന്നിന്റെ പുറത്താണ്‌ വീടെങ്കിലും, ചെടികളതിനെ ഒളിച്ചുവച്ചു. കുന്നിന്റെ മറുപുറമിറങ്ങിയാല്‍ നീര്‍ച്ചാലായി. ഐസുപോലെ തണുത്ത വെള്ളം. അതില്‍ മുഖം നോക്കാം.
സുഭിക്ഷമായ ജീവിതം. ഇടയ്‌ക്കുവച്ച്‌ സുഗുണന്‍ സ്ഥലംമാറിപ്പോയിട്ടും അയാളവിടെത്തന്നെ കൂടി. മദ്യപിക്കണമെന്ന്‌ തോന്നുമ്പോള്‍, അഹമ്മദ്‌ കുപ്പിയും കപ്പയുമായെത്തി. നാട്ടില്‍നിന്നും വന്ന നിരവധി സുഹൃത്തുക്കള്‍ക്ക്‌ വീട്‌ ആതിഥ്യമരുളി. അരുവിയില്‍ കുളിച്ചും തണുപ്പില്‍ ലയിച്ചും അവര്‍ മടങ്ങിപ്പോയി. നാട്ടിലേക്ക്‌ നാലാം കൊല്ലം മടങ്ങുമ്പോള്‍, അയാള്‍ക്ക്‌ ആ വീടുപേക്ഷിക്കാന്‍ മനസ്സുവന്നില്ല.
വീടിപ്പൊ അതുപോലെ നില്‍ക്കുന്നു.
അയാള്‍ക്ക്‌ അതിശയം തോന്നി. താന്‍ പണ്ടു മുന്‍ചുവരില്‍ പതിപ്പിച്ച സിനിമാനടിയുടെ ചിത്രംപോലും അവിടെയുണ്ട്‌.
`സാറിന്‌ ഭാഗ്യോണ്ട്‌. കഴിഞ്ഞ ആഴ്‌ചയാ രണ്ടു പേരുണ്ടായിരുന്നവര്‌ പോയത്‌. എന്തോ ഗവേഷണത്തിന്‌ പഠിക്കാനോ മറ്റോ വന്ന പിള്ളാരാ.'
അഹമ്മദിനിപ്പോള്‍ കൂനലുണ്ട്‌. മുടി മുക്കാലും പോയിരിക്കുന്നു.
`പണ്ടത്തെ വാടകയൊന്നും അല്ല സാറേ. കുറച്ച്‌ പൈസ അഡ്വാന്‍സും കൊടുക്കണം.'
ആ വീടിനോടുള്ള മമത ഇപ്പോഴും അയാളില്‍ അസ്‌തമിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ ഇടയ്‌ക്ക്‌ കുറച്ചുനാള്‍ ഇവിടെ വന്ന്‌ താമസിക്കണമെന്നും ആഗ്രഹിച്ചിരുന്നതാണ്‌. വീടിനെപ്പറ്റി നിരവധി തവണ ഭാര്യയോട്‌ പറഞ്ഞിട്ടുമുണ്ട്‌. വാടകയും അഡ്വാന്‍സും അല്‍പം കൂടുതലാണെങ്കിലും താമസിക്കാന്‍ ഇതിലും നല്ലൊരിടമില്ലെന്ന്‌ അയാള്‍ വിശ്വസിച്ചു.
മക്കള്‍ രണ്ടാള്‍ക്കും റ്റി.സി. വാങ്ങി. മൂത്തവള്‍ക്ക്‌ പതിനഞ്ചു കിലോമീറ്റര്‍ ബസ്‌ യാത്രയുണ്ട്‌. ഇളയവള്‍ക്ക്‌ സ്‌കൂളിലേക്ക്‌ അഞ്ചു കിലോമീറ്ററും. മക്കള്‍ക്ക്‌ രണ്ടാള്‍ക്കും ഇവിടമത്ര പിടിച്ചമട്ടില്ല. അവരെ ഇവിടെ കൊണ്ടുവരികയല്ലാതെ മറ്റൊരു പോംവഴിയും കണ്ടില്ല.
രാത്രിയില്‍ പണ്ടത്തേതുപോലെ അയാള്‍ക്കിപ്പോള്‍ ഉറക്കം കിട്ടുന്നില്ല. മക്കളുടെ പഠിത്തം, വാടക, കെ.എസ്‌.എഫ്‌.ഇ.യിലെ ലോണ്‍, ഒരു റിക്കവറി - എന്നും രാത്രിയില്‍ മനസ്സ്‌ അലങ്കോലമായി കിടക്കും. രാത്രിയുടെ നിശബ്‌ദതയില്‍ ഇവയോരോന്നായി ഉള്ളിലേക്ക്‌ റൂട്ടുമാര്‍ച്ച്‌ നടത്തും. പിന്നെ ഉറക്കമില്ല. രാത്രിയില്‍ പുറത്തുകൂടി ആരൊക്കെയോ നടക്കുന്നതായി തോന്നാന്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസമായി. അടക്കിപ്പിടിച്ച്‌ സംസാരിക്കുന്നത്‌, കാതുകൂര്‍പ്പിച്ചാല്‍ കേള്‍ക്കാം. മയക്കത്തിനിടയിലെ ചില സ്വപ്‌നങ്ങളാണെന്നാണ്‌ ആദ്യം കരുതിയത്‌.
വീണ്ടും രാത്രി. ചില ശബ്‌ദങ്ങള്‍ അയാളെ പിടിച്ചുണര്‍ത്തി. ഭാര്യ സുഖനിദ്രയില്‍. മക്കള്‍ രണ്ടാളും അടുത്ത മുറിയില്‍ ഉറങ്ങുന്നു. തലയിണ കട്ടില്‍ കമ്പില്‍ വച്ച്‌ ചാരിയിരുന്ന്‌ ശ്രദ്ധിച്ചു. ഉവ്വ്‌. ആരോ അടക്കിപ്പിടിച്ച്‌ സംസാരിക്കുന്നുണ്ട്‌. സ്‌തീയുടെയും പുരുഷന്റെയും ഒച്ചയാണ്‌. അയാളത്‌ വ്യക്തമായി കേട്ടു.
`ആലോചിച്ചിട്ട്‌ തന്നാ കമലേ... മറ്റൊരു മാര്‍ഗ്ഗോം കാണുന്നില്ല.'
സ്‌ത്രീയിപ്പോള്‍ മൂക്കുചീറ്റുകയാണെന്ന്‌ തോന്നുന്നു. കയറുകട്ടിലുലയുന്ന കിരുകിരുപ്പ്‌.
`എനിക്ക്‌ പേടീണ്ടായിട്ടല്ല വിശ്വേട്ടാ. കുട്ടികളെ ഓര്‍ത്തിട്ടാ. നല്ലതൊന്നും അവര്‍ക്ക്‌ കൊടുക്കാന്‍പോലും പറ്റീട്ടില്ല...'
`ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ കമലേ... അവര്‍ക്കതു വിധിച്ചിട്ടില്ല.'
വിശ്വന്റെ ശബ്‌ദം നേര്‍ത്തിരുന്നു.
അയാള്‍ക്ക്‌ തലകറങ്ങും പോലെ തോന്നി. കണ്ണ്‌ ഇറുക്കെ അടച്ചു. ശബ്‌ദങ്ങള്‍ കൂടുതല്‍ തെളിവുറ്റതായി.
`നീയവരെ വിളിക്ക്‌.'
`എന്നിട്ട്‌.'
`നീ തന്നെ കൊടുക്ക്‌. ഊണ്‌ കഴിക്കുമ്പൊ തരാന്‍ മറന്നുപോയെന്ന്‌ പറ.'
സ്‌ത്രീയിപ്പോള്‍ വാ പൊത്തി.
`എനിക്ക്‌ വയ്യ വിശ്വേട്ടാ... വയ്യ... എന്റെ കുഞ്ഞുങ്ങള്‌ ഇന്നലേം കൂടി പറഞ്ഞതാ പായസം വേണോന്ന്‌. എന്നിട്ടതില്‌...' കരച്ചില്‍ ഉച്ചത്തിലായി.
`ഞാനവരെ വിളിക്കട്ടെ.'
`ഒരൂസം കൂടി... നാളെ... നാളെ... ഞാന്‍ കൊടുത്തോളാം. എനിക്കവരെ കണ്ടിട്ടു മതിയായിട്ടില്ല...'
പുരുഷനൊന്നും മിണ്ടുന്നില്ല.
സ്‌ത്രീ കരച്ചില്‍ നിറുത്തുന്നുമില്ല.
അയാള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു. ഭാര്യയെ വിളിച്ചുണര്‍ത്തി. അവള്‍ അമ്പരപ്പോടെ എണീറ്റു. `നീ വല്ല ശബ്‌ദവും കേള്‍ക്കുന്നുണ്ടോ? ആരോ കരയും പോലെ.'
`ഏയ്‌ ഞാനൊന്നും കേള്‍ക്കുന്നില്ല. നിങ്ങള്‌ വല്ല സ്വപ്‌നോം കണ്ടതാവും' അലസമായിപ്പറഞ്ഞ്‌ അവള്‍ മുഖത്തേക്ക്‌ മൂടി.
അയാള്‍ പിന്നെ ഉറങ്ങിയിട്ടില്ല.
പുലര്‍ച്ചെ അഹമ്മദിനെ കണ്ടു.
`അഹമ്മദേ... എനിക്ക്‌ മറ്റേതെങ്കിലുമൊരു വീട്‌ വേണം. ഇന്നു തന്നെ...'
അഹമ്മദ്‌ അയാളെ അല്‍ഭുതത്തോടെയും കൗതുകത്തോടെയും നോക്കി

Sunday, November 21, 2010

മണ്ണ്‌ പറഞ്ഞ കഥ


ഒരിടത്ത്‌ ഒരച്ഛനും മകനും ജീവിച്ചിരുന്നു. അച്ഛന്റെ പേര്‌ ഔസേപ്പെന്നും മകന്റെ പേര്‌ ജോണിക്കുട്ടിയെന്നുമായിരുന്നു. ഒറ്റ മോനായിരുന്നു ജോണിക്കുട്ടി. ഒന്നായാലും ഉലക്കയ്‌ക്കടിച്ചു വളര്‍ത്തണമെന്നൊന്നും ഔസേപ്പിനറിയില്ലായിരുന്നു. അമ്മയില്ലാത്ത കുട്ടിയുമാണ്‌. അതിനാല്‍ ഔസേപ്പവനെ ആകാശത്തില്‍ വച്ച്‌ വളര്‍ത്തി.

അധ്വാനിയായിരുന്നു ഔസേപ്പ്‌. ഭൂമിയിലായിരുന്നു അധ്വാനം. ഇരകടിക്കുമെന്ന്‌ ഭയന്ന്‌ ഔസേപ്പ്‌ ജോണിക്കുട്ടിയെ മണ്ണില്‍ തൊടീച്ചില്ല. കടല്‍മണ്ണ്‌ പോലുള്ള കൈകളില്‍ തഴമ്പ്‌ വീഴുമെന്ന്‌ കരുതി തൂമ്പാ തൊടീച്ചില്ല. നീരിറങ്ങുമെന്ന്‌ കരുതി മഴയോ, കരുവാളിക്കുമെന്ന്‌ കരുതി വെയിലോ കൊള്ളിച്ചില്ല. ഔസേപ്പ്‌ മണ്ണില്‍ കിളച്ചു. മഴയത്ത്‌ നനഞ്ഞു. വെയിലത്ത്‌ വിയര്‍ത്തു.ജോണിക്കുട്ടി തന്നെ പൊന്നുപോലെ നോക്കുമെന്ന്‌ ഔസേപ്പ്‌ വിചാരിച്ചു. അവന്‍ വളര്‍ന്നു വലുതാകുന്നത്‌ സ്വപ്‌നം കണ്ടു.

ജോണിക്കുട്ടി പത്താം ക്ലാസും പ്രീഡിഗ്രിയും ഡിഗ്രിയുമെല്ലാം പാസാകുന്നതു കണ്ട്‌ അപ്പന്‍ അഭിമാനിച്ചു.ഔസേപ്പിനിപ്പൊ പ്രായമായി. ചൊമയും കൊരയുമായി. തൂമ്പാ കൈയില്‍ നിക്കാതായി. വീട്ടിന്റെ ഉമ്മറത്തിരുന്ന്‌ രാത്രി രാത്രി ചുമപ്പ്‌ തുപ്പി.

ജോണിക്കുട്ടി പതിവുപോലെ ഷര്‍ട്ടുംതേച്ചിട്ട്‌ സ്‌പ്രേയുമടിച്ച്‌ പുറത്തിറങ്ങി. അപ്പൊത്തന്നെ സുഹൃത്തിന്റെ ബൈക്ക്‌ വന്നു. അതിന്റെ പുറകിലിരുന്ന്‌ സിഗരറ്റിന്‌ തീ കൊടുത്തു.ഔസേപ്പിന്‌ സങ്കടം വന്നു. കാര്യമായ സമ്പാദ്യമൊന്നും കയ്യിലില്ല. അറിഞ്ഞു പെരുമാറേണ്ട ചെക്കനിങ്ങനെയായാല്‍? അപ്പന്‍ മകനെ ഗുണദോഷിക്കാന്‍ ചെന്നു.

``എന്നെ എന്നാപ്പിന്നെ ആദ്യമേ കിളയ്‌ക്കാന്‍ വിട്ടാപ്പോരായിരുന്നോ? എന്നാത്തിനാ പഠിപ്പിച്ചത്‌? തൂമ്പാപ്പണിക്കിനി പോവാന്‍ പറ്റ്വോ?''
താന്‍ ചെയ്‌തത്‌ വലിയൊപരാധമാണെന്ന്‌ അപ്പനു തോന്നി. പോയബുദ്ധി പിടിച്ചാ കിട്ടില്ലല്ലോ. പഠിപ്പിച്ചുപോയത്‌ പഠിപ്പിച്ചു പോയി.

ഒരുദിവസം ജോണിക്കുട്ടി ഒരു പെങ്കൊച്ചിനേം കൊണ്ട്‌ വന്നു. അപ്പാ, ഇതെന്റെ ഭാര്യയാണ്‌, മകന്‍ പരിചയപ്പെടുത്തി. രജിസ്‌ട്രാപ്പീസിന്ന്‌ കല്യാണം നടത്തി വന്നിരിക്കുകയാണ്‌. ഏതോ വലിയ വീട്ടിലെ കൊച്ചാണ്‌. ജോണിക്കുട്ടീടെ ചൊവന്ന മോഖോം വെളുത്തചിരീം കണ്ടിട്ട്‌ എറങ്ങി വന്നതാണ്‌. ഇതധികകാലം പോവത്തില്ലെന്ന്‌ ഔസേപ്പപ്പഴേ കൂട്ടിക്കിഴിച്ചു. അല്‍ഭുതമൊന്നുമേ സംഭവിച്ചില്ല. ഒരു കൊച്ചായിക്കഴിഞ്ഞ്‌ അവളവളുടെ പാട്ടിന്‌ പോയി. കൊച്ചിനെയൊന്നും എടുക്കാന്‍ മെനക്കെട്ടില്ല. വീട്ടുകാര്‍ പണച്ചാക്കാണ്‌. പൊന്നും പണ്ടോമിട്ട്‌ അതിനെ വീണ്ടും കെട്ടിച്ചുവിട്ടു.

ഇതോടെയാണ്‌ ജോണിക്കുട്ടിയില്‍ പ്രകടമായ മാറ്റം വന്നത്‌. അവനില്‍ അഭിമാനബോധമുണര്‍ന്നുവെന്നും, ഇനിയവന്‍ രക്ഷപ്പെടുമെന്നും അച്ഛന്‍ പ്രതീക്ഷിച്ചു. പണമുണ്ടാക്കണമെന്നാണ്‌ അവന്റെ ചിന്തയെന്നറിഞ്ഞപ്പോത്തൊട്ട്‌ അപ്പന്‌ ആധിയായി. ഔസേപ്പിന്റെ പഴയബുദ്ധിവച്ച്‌ ചിലതെല്ലാം പറഞ്ഞുനോക്കി.
`നാടോടുമ്പം നടുവേ ഓടണം അപ്പാ. നോക്കിക്കേ, ഒന്നു രണ്ടു വര്‍ഷം കഴിയട്ടെ. ജോണിക്കുട്ടിയെ പിന്നെ കാണാന്‍ കിട്ടത്തില്ല.'
പെട്ടെന്നൊരു ദിവസം ജോണിക്കുട്ടിയെ കാണാതായി. രണ്ട്‌ ദെവസം ഔസേപ്പ്‌ കാത്തു. ചെലപ്പൊയിങ്ങനെ വരാതിരിക്കാറുണ്ട്‌. ചെറുമകന്‍ ചെക്കന്റെ കരച്ചില്‍ കണ്ടപ്പൊ, ഔസേപ്പിന്‌ ഇരിക്കപ്പൊറുതി മുട്ടി. ഔസേപ്പ്‌ അവനേം കൂട്ടി ചേലോക്കാരന്‍ മൊതലാളീടെ വീട്ടീച്ചെന്നു.
`അവനെ ഞാനിന്നലേ തെരക്കുവാണേ. ഞങ്ങടെ കൊറച്ച്‌ കാശും അവന്റെ കൈയിലൊണ്ടേ - കൂട്ടത്തീ പറഞ്ഞന്നേയുള്ളൂ. കാരണവര്‌, അവന്റെ കൂട്ടുകാരുടെ വീട്ടിലെങ്ങാനുമൊന്ന്‌ തെരക്ക്‌. കണ്ടാ എന്നേം അറീക്ക്‌' ചേലോക്കാരന്‍ ഉപദേശിച്ചു.

വര്‍ഷമിപ്പോ ഒന്നായി. നടന്നു നടന്ന്‌ ഔസേപ്പിന്റെ ശരീരം വില്ലുപോലെ വളഞ്ഞു. ജോണിക്കുട്ടിയെ മാത്രം കിട്ടീല. ഇതിനെടേല്‌ ജോണിക്കുട്ടിയെ കാണാതായതുമൊതല്‌ പൈസാ ചോദിച്ച്‌ പലരും വീട്ടില്‍ കയറിയിറങ്ങി. ഔസേപ്പിന്‌ പലരേം പരിചയമില്ല; കൊടുക്കാന്‍ കൈയില്‍ കാശുമില്ല. വന്നവര്‍ വീട്ടിലൊണ്ടായിരുന്ന ചെറിയ വില കിട്ടുന്ന സാധനങ്ങള്‍ വരെ എടുത്തോണ്ടുപോയി.ചേലോക്കാരന്‍ അറിയാതെ ജോണിക്കുട്ടി എങ്ങും പോവത്തില്ലെന്ന്‌ ചെലര്‌ പറഞ്ഞു. ചേലോക്കാരന്റെ വിശ്വസ്‌തനായിരുന്നല്ലോ ജോണിക്കുട്ടി.

ഔസേപ്പ്‌ വീണ്ടും ചേലോക്കാരന്റെ വീട്ടില്‍ ചെന്നു. മൊതലാളി ഒറക്കത്തിലാണ്‌. ഔസേപ്പ്‌ മുറ്റത്ത്‌ കുത്തിയിരുന്ന്‌, നെടുവീര്‍പ്പിട്ടു. അവിടത്തെ മണ്ണിന്റെ അപരിചിതത്വം ഔസേപ്പിനെ ശ്രദ്ധാലുവാക്കി. ഔസേപ്പിന്റെ ചിരകാല സുഹൃത്താണത്‌. ഔസേപ്പ്‌, മുട്ടുകുത്തി മണ്ണിനെ മൂക്കിനോടടുപ്പിച്ചു.

അപ്പാ... അപ്പാ...ആരോ വിളിച്ചപോലെ ഔസേപ്പിനു തോന്നി. അയാള്‍ ചെവി വട്ടം പിടിച്ചു. അയാളുടെ ചെവി വളരെ പഴകിപ്പോയതായിരുന്നു.മകന്‍ വീണ്ടും വിളിച്ചു. അപ്പന്‍ ഒന്നും കേട്ടില്ല. അവന്റെ ശബ്‌ദത്തില്‍ ഗദ്‌ഗദം നിറഞ്ഞുനിന്നു. കാറ്റായിവന്ന്‌ അവന്‍ അപ്പനെ തൊട്ടു.

അപ്പോഴേക്കും ചേലോക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ഔസേപ്പ്‌ മകനെ ചോദിച്ചു. ചേലോക്കാരന്‍ കൈമലര്‍ത്തി കാട്ടി. ജോണിക്കൂട്ടീടെ മകനെ അടുത്തു വിളിച്ച്‌ മുഖത്ത്‌ തലോടി. നൂറുരൂപേടെ നോട്ട്‌ പോക്കറ്റിലിട്ടുകൊടുത്തു.
`നമുക്കിന്നൊരു തൂമ്പാ വാങ്ങണം.'ചേലോക്കാരന്റെ ഗേറ്റു കടന്നപ്പൊ, ഔസേപ്പ്‌ ചെറുമകനോട്‌ പറഞ്ഞു.`എന്തിനാ അപ്പാപ്പാ?'`നമുക്കിന്നൊരു കൂറ്റന്‍ മതിലു ചാടണം. രാത്രീല്‌. എന്നിട്ടൊരിടം കിളയ്‌ക്കണം. പേടീണ്ടോ?'
`എനിക്ക്‌ പേടീന്നൂല്ല.'വീഴാന്‍ പോയ അപ്പാപ്പനെ അവന്‍ മുറുകെപ്പിടിച്ചു.

അതേസമയം ചേലോക്കാരന്‍ ചില കുണ്‌ഠിതങ്ങളില്‍പ്പെട്ട്‌ നട്ടംതിരിഞ്ഞു. ഒടുവില്‍ തന്റെ വിശ്വസ്‌തരായ രണ്ട്‌ അനുചരരെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു:

``നമ്മള്‌ മുറ്റത്തു കുഴിച്ചിട്ട സാധനമില്ലേ, മുളച്ചു കയറി വന്നാലോ? കാലം മോശമാണേ! അതോണ്ട്‌ തോണ്ടിയെടുത്ത്‌ വല്ല ആറ്റിലോ കൊളത്തിലോ കെട്ടിത്താഴ്‌ത്തിക്കോണം; ഇന്നു രാത്രി തന്നെ.''